തിരുവനന്തപുരം: പാമ്പുപിടുത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കും. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി.പാമ്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടുത്തത്തിനിടെ മൂർഖന്റെ കടിയേറ്റു മരിച്ചിരുന്നു. സക്കീറിന് നേരത്തേ 12 തവണ കടിയേറ്റിട്ടുണ്ട്. പാമ്പു പിടുത്തക്കാരനായ വാവ സുരേഷും നിരവധി തവണ പാമ്പു കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുമ്പോൾ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടിയിലേക്ക് നയിക്കുന്നത്.
പുതിയ മാര്‍ഗ നിർദേശങ്ങളിറങ്ങുന്നതോടെ, എത്ര പ്രശസ്തനായ പാമ്പു പിടുത്തക്കാരനായാലും അപകടകരമായ വിധത്തിൽ പാമ്പിനെ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനാകില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടിൽ വിടണം.
ജില്ലാ അടിസ്ഥാനത്തിൽ പാമ്പു പിടുത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി