കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടർ. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്.
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതൽ പോലീസിനെ പുല്ലൂക്കര-പാറാൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലിൽനിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായിരുന്നു.
ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂർ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ഓഫീസും അടിച്ചുതകർത്തു തീയിട്ടു. കടവത്തൂർ ഇരഞ്ഞീൻകീഴിൽ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീൻകീഴിൽ ബ്രാഞ്ച് ഓഫീസും തകർത്തശേഷം തീയിട്ടു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാൻജി കെ.പി. ശുഹൈലിന്റെ വീടിന് നേരെ അക്രമം നടത്തി. ജനൽച്ചില്ലുകൾ തകർത്തു. രക്തസാക്ഷിമണ്ഡപവും സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകൾക്കു നേരെയും ആക്രമണമുണ്ടായി.