സി സദാനന്ദന്റെ രാജ്യസഭ നോമിനേഷന്‍ റദ്ദാക്കണം; കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: ആര്‍എസ് എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയില്‍ സി സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നാണ് ഹര്‍ജിയിലെ വാദം.


അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹരജി നല്‍കിയത്. കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ നിന്ന് രാജ്യത്തിന് സംഭാവന നല്‍കിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഏത് മേഖലയിലാണ് സി സദാനന്ദന്‍ രാജ്യത്തിന് സംഭാവന അര്‍പ്പിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല.


അതിനാല്‍ ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷന്‍ ചെയ്യപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സി സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയാണ്. 1994 ജനുവരി 25-നുണ്ടായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍, ആര്‍എസ്എസ് നേതാവായ സദാനന്ദന്റെ ഇരുകാലുകളും വെട്ടിമാറ്റപ്പെട്ടിരുന്നു.



Sharing is Caring