സി പി എം ജില്ലാ സെക്രട്ടറിക്ക് ഇന്ന് മറുപടി നല്‍കും; 200 പേരെങ്കിലും പൊതുസമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷ: പി വി അന്‍വര്‍


താന്‍ തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറയിലാണെന്നും മുസ്‌ലിങ്ങളെ സി പി എമ്മില്‍ നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നുമുള്ള സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് ഇന്നത്തെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ മറുപടി നല്‍കുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. 200 പേര്‍ പൊതുസമ്മേളനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അന്‍വര്‍ പരിഹാസ രൂപേണ പറഞ്ഞു. പത്ത് ദിവസത്തെ പരിപാടി യോഗത്തില്‍ പ്രഖ്യാപിക്കും. അതിനു ശേഷമുള്ളവ പിന്നീടും പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.


തീവ്ര വര്‍ഗീയ കക്ഷികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോപിച്ചിരുന്നു. സി പി എമ്മില്‍ നിന്ന് ന്യൂനപക്ഷങ്ങളെ അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്താനാവുമോയെന്ന പരീക്ഷണമാണ് നടത്തുന്നത്. സി പി എം മുസ്‌ലിം വിരുദ്ധമാണെന്നും നേതാക്കളെല്ലാം ആര്‍ എസ് എസുകാരാണെന്നും വരുത്തിത്തീര്‍ക്കാനാണ് അന്‍വറിന്റെ ശ്രമമെന്നും മോഹന്‍ദാസ് കുറ്റപ്പെടുത്തിയിരുന്നു.


അതിനിടെ, നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുഴക്കി പ്രതിഷേധം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറോളം പേര്‍ക്കെതിരെയാണ് കേസ്.



Sharing is Caring