സരിത എസ് നായരുടെ വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്കെതിരെ നൽകിയ നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹരജി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.
തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിതയുടെ ഹരജി. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നാണ് ഹരജിയിലെ വാദം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. വയനാടിന് പുറമേ അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു.