സമ്മര്‍ദ്ദ തന്ത്രവുമായി പ്രതിപക്ഷം; തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍


മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. രാജിവയ്ക്കാനൊരുങ്ങി പ്രതിപക്ഷത്തുള്ള ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംഎല്‍എമാര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.


കഴിഞ്ഞ ദിവസം എഐഎഡിഎംകെയിലെ 18 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കിയത്. ദിനകരന്‍ പക്ഷത്തേക്ക് പോയ 18 എംഎല്‍എമാരും മുഖ്യമന്ത്രി ഇ. പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.


ഇപിഎസ്- ഒപിഎസ് പക്ഷങ്ങള്‍ യോജിച്ചപ്പോള്‍ 18 എംഎല്‍എമാര്‍ ടി.ടി.വി ദിനകര പക്ഷത്തേക്ക് കൂറുമാറിയിരുന്നു. അയോഗ്യരാക്കുമെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചു. സര്‍ക്കാറിനെ താഴെയിടണമെന്നല്ല, മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ ഒരാഴ്ചക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.



Sharing is Caring