ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന ആരോപണവുമായി കുടുംബം


ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിനിയും മകളും മരിച്ചത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണം. മകള്‍ വിപഞ്ചികയെ ഭര്‍ത്താവ് നിതീഷും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് അമ്മ ശൈലജയുടെ പരാതിയില്‍ പറയുന്നു.


സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. വിപഞ്ചികയേയും ഒന്നേകാല്‍ വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതിലും കുടുംബം ദുരൂഹത ആരോപിക്കുന്നു. ഷാര്‍ജയില്‍ വച്ച് ഭര്‍ത്താവ് നിതീഷും വീട്ടുകാരും ചേര്‍ന്ന് വിപഞ്ചികയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങള്‍ എല്ലാം ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി പറയുന്നു.


ഭര്‍ത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടില്‍ വരാന്‍ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു. മൃതദേഹം നാട്ടില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും കുടുംബം പറയുന്നു.



Sharing is Caring