തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ സർക്കാരിന് ഇന്നുണ്ടായത് കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല. നാല് വർഷമായി ഈ കേസിൽ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താൻ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.
കേസ് ഹൈക്കോടതിയിൽ എത്തിയ ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിൽക്കാതിരുന്ന പ്രോസിക്യൂട്ടർ ബീനയെ സ്ഥലം മാറ്റിയാണ് ഈ സർക്കാർ പ്രതികാരം ചെയ്തത്. കേസ് റദ്ദാക്കാൻ സർക്കാർ മുന്നോട്ട് വച്ച വാദ്ദങ്ങളൊന്നും നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.
സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണം. കേസിൽ കുറ്റമുക്തനായാൽ ശിവൻകുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു.