ശസ്ത്രക്രിയയ്ക്ക് പണമില്ല; കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ മരിച്ചു


പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങിയ കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ മരിച്ചു. കൊച്ചി പുതുവൈപ്പ് സ്വദേശി വി.വി റോയ്(59) ആണ് മരിച്ചത്.


ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ ചെയ്‌തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നരലക്ഷം രൂപയോളം ഇതിനായി ചെലവു വരുമായിരുന്നു. അഞ്ചു മാസമായി പെന്‍ഷന്‍ നിലച്ചതോടെ മരുന്നിനു പോലും പണം കണ്ടെത്താന്‍ കഴിയാതെയായി. സൗജന്യ ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ അതും ലഭിച്ചില്ല.


തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു.

മൂന്നരവര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും പെന്‍ഷന്‍ കുടിശ്ശികയടക്കം പത്ത് ലക്ഷത്തിലേറെ രൂപ റോയിക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കാന്‍ ബാക്കിയുണ്ടെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. റോയിയ്ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്.



Sharing is Caring