വ്യോമസേനയുടെ എഎന്‍-32 വിമാനാപകടം : അപകട മേഖലയിലേക്ക് ദൗത്യസേന


ന്യൂഡല്‍ഹി: പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷം അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു . മോശം കാലാവസ്ഥയും മറ്റും കാരണം അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ക്ക് തടസം നേരിടുകയാണ് .ബുധനാഴ്ചയോടെ വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിച്ചേരാന്‍ ദൗത്യസേനയ്ക്ക്‌ സാധിക്കുമെന്നാണ് പ്രതീക്ഷ.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഗരുഡ് കമാന്‍ഡോസ്, കരസേനയിലെ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍, പ്രാദേശിക ചുമട്ടുകാര്‍,നായാട്ടുകാര്‍ എന്നിവരടങ്ങിയ 15 അംഗങ്ങളാണ് ദൗത്യസേനയിലുള്ളത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ജൂണ്‍ മൂന്നിന് മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട് അരമണിക്കൂറിന് ശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് കാണാതായ വിമാനത്തെ ജൂണ്‍ 11 നാണ് കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ 15 അംഗ ദൗത്യസേനയെ നിയോഗിച്ചു. മൂന്ന് മലയാളി സൈനികരുള്‍പ്പെടെ 13 ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്നടിഞ്ഞ വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ എന്നിവ വെള്ളിയാഴ്ച ദൗത്യസേന കണ്ടെടുത്തിരുന്നു.




Sharing is Caring