വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


മലപ്പുറം വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും നേതാക്കളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ടി കെ ഹംസ,പി പി സുനീര്‍, ഇ എന്‍ മോഹന്‍ ദാസ്’, കെ പി ഇസ്മയില്‍ തുടങ്ങിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
ഇത് തണ്ടാം തവണയാണ് പി പി ബഷീര്‍ വേങ്ങരയില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ചതും ബഷീറാണ്. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗവും അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. അതേസമയം പി പി ബഷീറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച ചേരും. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പകല്‍ മൂന്നിന് വേങ്ങര ടൗണിലെ എപിഎച്ച് ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വേങ്ങര ബ്‌ളോക്ക് ഓഫീസില്‍ പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇരു മുന്നണികളും സജീവമായപ്പോഴും, ബിജെപി ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ 11 നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 15 നാണ്. ലോക്‌സഭാംഗം ആയതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.




Sharing is Caring