വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിലായ സംഭവത്തിൽ സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിസ്മയുടെ പിതാവ് വിക്രമൻ നായർ. രാവിലെയും മകൻ വിജിത്ത് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. ഇന്ന് നൈജീരിയൻ സേന മകനെയും സംഘത്തെ കൂട്ടിക്കൊണ്ടുപോകുമെന്നാണ് ആശങ്കയെന്നും വിക്രമൻ നായർ പറഞ്ഞു . കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവരെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും വിക്രമൻ നായർ പറഞ്ഞു.
‘നേരത്തെ എംബസി ഇടപെട്ടിട്ടുണ്ടെന്നാണ് മോൻ പറഞ്ഞത്. കമ്പനി എത്രയോ കോടി രൂപ അടച്ചിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. മോൻ പറഞ്ഞത് വച്ചുള്ള അറിവേ എനിക്കുള്ളു’- വിക്രമൻ നായർ പറഞ്ഞു.
നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് സംഘത്തെ തടവിലാക്കിയിരിക്കുന്നത്. പിഴ നൽകിയിട്ടും വിട്ടയച്ചില്ല എന്ന് വിജിത്ത് ഇന്നലെ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് സംഘം.














