വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ്ഇ രംഗത്ത്. ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടർന്നാണ് പുതിയ നീക്കം.
അധ്യാപകര്‍ ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാരെ മാനോനിലപരിശോധനയ്ക്കു വിധേയമാക്കാനാണ് സിബിഎസ്ഇയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ സര്‍ക്കുലര്‍ അയച്ചു. അധ്യാപകരുടേയും അനധ്യാപക ജീവനക്കാരുടേയും മനോനിലപരിശോധന രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കുലര്‍. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, തൂപ്പുകാര്‍ തുടങ്ങി എല്ലാ ജീവനക്കാരെയും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന് സര്‍ക്കുലര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

സ്‌കൂളിലെത്തുന്ന ഓരോ കുട്ടിയുടേയും പൂര്‍ണ ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്കാണ്. പഠനത്തിനായുള്ള സാഹചര്യം ഒരുക്കിനല്‍കുകയെന്നത് കുട്ടിയുടെ മൗലിക അവകാശങ്ങളില്‍പെട്ടതാണ്. ഒരു തരത്തിലുമുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്കും ഇരയാവില്ലെന്നുള്ള ബോധ്യം കുട്ടിക്കുണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതും സ്‌കൂള്‍ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.













