വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ അംഗം മടങ്ങി


പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ അംഗം മടങ്ങി. തിരുവനന്തപുരത്തേക്ക് പോയ മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച നടക്കാതായതോടെയാണ് കമ്മീഷന്‍ അംഗം ഡല്‍ഹിയിലേക്ക് മടങ്ങിയത്.


കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. ഇതിന് ശേഷം അവര്‍ വീട്ടിലേക്കെത്തിയിട്ടില്ല. ബാലവകാശ കമ്മീഷന്‍ എത്തുന്ന ദിവസം തന്നെയാണ് മാതാപിതാക്കള്‍ തിരുവനന്തപുരത്തേക്ക് പോയത്. ഇതിനെതിരെ കമ്മീഷന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
ഇതിനിടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രി തിരുവന്തപുരത്തേക്കു വിളിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.


കമ്മിഷനോട് രക്ഷിതാക്കള്‍ സംസാരിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും അവര്‍ ആരോപിച്ചു. ഇത്രയുംദിവസം അരിവാള്‍ പാര്‍ട്ടിക്കാരെ ഘാതകരായി ചിത്രീകരിച്ച പെണ്‍കുട്ടിയുടെ അമ്മ, മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ ഉടന്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നു പറയുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.



Sharing is Caring