വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും.
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ഇന്നും പരിശോധന തുടരും.

ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തും. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. 124 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ 401 DNA പരിശോധന പൂർത്തിയാക്കി.













