യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു


സന: യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജെയിലില്‍ കഴിയുന്നത്. കൊലക്കേസിലാണ് നിമിഷയ്ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. യെമനി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിമിഷ.


എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ നിന്നും വ്യക്തമാണ്. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച്‌ ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുത്തെന്നും നിമിഷ പറയുന്നു. മാത്രമല്ല ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.


യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.



Sharing is Caring