മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ മോദിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത് ബാക്കിയുള്ള മധ്യവര്‍ഗക്കാരും ദരിദ്രരുമുള്ള രണ്ട് ഭാഗങ്ങളാക്കി താങ്കള്‍ ഇന്ത്യയെ വിഭജിച്ചിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും എതിരായ ചുവടുവയ്പാണ്. എല്ലാ പണവും കള്ളപ്പണമല്ല– രാഹുല്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ തോട്ടകൃഷിയേയും, സാധാരണ കൃഷിയേയും, വിനോദസഞ്ചാര മേഖലയേയും സാരമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുള്ള കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രമാണ് പണമായി ഉള്ളത്. ബാക്കി 94 ശതമാനവും റിയല്‍ എസ്റ്റേറ്റായും, സ്വര്‍ണമായും, വിദേശബാങ്കുകളില്‍ നിക്ഷേപമായുമാണ് ഉള്ളത്. സ്വിസ് ബാങ്ക് നല്‍കിയ പട്ടിക എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നില്ലെന്നും രാഹുല്‍ ചോദിക്കുന്നു.




Sharing is Caring