മോഡി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ല:സര്‍ക്കാരിന്റെ നയങ്ങളെല്ലാം ദുരന്തങ്ങളാണ്- ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിംഗ്


ബംഗലൂരു: നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. മോഡി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ല. വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തി. ഈ സര്‍ക്കാരിന്റെ നയങ്ങളെല്ലാം ദുരന്തങ്ങളാണ്. ബാങ്കിംഗ് സംവിധാനം മോഡി സര്‍ക്കാര്‍ തകര്‍ത്തു. നോട്ട് നിരോധനം അനാവശ്യമായിരുന്നു. ഇത് ചെറുകിട മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതാക്കി. കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. സാമ്പ
ത്തിക വളര്‍ച്ചാ നിരക്ക് താഴ്ന്ന നിലയിലാണ്. ഈ സാഹചര്യങ്ങളെല്ലാം ഒഴിവാക്കാവുന്നതായിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ബംഗലൂരുവില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മോഡി സര്‍ക്കാരിന്റെ ഈ ദുരന്ത നയങ്ങളെ കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഉദ്ദേശശുദ്ധി നല്ലതാണെന്ന മറുപടിയാണ് ലഭിക്കുന്നത്. നോട്ട് നിരോധനവും തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതും ഗ്രാമീണ മേഖലയ്ക്കും സാധാരണക്കാര്‍ക്കും വലിയ തിരിച്ചടിയായി.പെട്രോര്‍ വില വര്‍ധന സാഹചര്യങ്ങളെ എല്ലാം വീണ്ടും മോശമാക്കി. മോഡി സര്‍ക്കാരിന്റെ പിടിപ്പുകേട് എല്ലായിടത്തും പ്രകടമാണ്.


സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരുന്ന രണ്ട് വലിയ മണ്ടത്തരങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്കിട്ട ജി.എസ്.ടി നടപ്പാക്കലും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലും മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടിനെ മന്‍മോഹന്‍ സിംഗ് കണക്കിന് പരിഹസിച്ചു.

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യയ്ക്ക് കഴിയും. വളര്‍ച്ചാ കാലത്ത് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം എടുത്ത നടപടികള്‍ പ്രശംസനീയമാണ്. മോഡി സര്‍ക്കാര്‍ വികസന പാഠങ്ങള്‍ കര്‍ണാടകയില്‍ നിന്ന് പഠിക്കണം. എതിരാളികളെ വിമര്‍ശിക്കാന്‍ സ്വന്തം ഓഫീസിനെ ഉപയോഗിച്ച മറ്റൊരു പ്രധാനമന്ത്രിയും രാജ്യത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ റോഡ് ഷോ നടത്തുകയാണ്.



Sharing is Caring