മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; വോട്ട് വിവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: പത്തുകൊല്ലമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വ്യാജ വോട്ട് ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഡികളാക്കാനാണ് ഇവരുടെ ശ്രമമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു


‘പത്തുകൊല്ലം ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ഇലക്ഷന്‍ കമ്മീഷനെയോ കോടതിയെയോ സമീപിക്കാം. ജനങ്ങളെ വിഡ്ഡികളാക്കരുത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം നാടകങ്ങളുമായി രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും രംഗത്തുവരികയാണ്. സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകമാണ്’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


‘ഇക്കാര്യത്തില്‍ മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല. സുരേഷ് ഗോപി പ്രതികരിക്കാത്തത് അദ്ദേഹത്തോട് ചോദിക്കണം. മാധ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കെണിയില്‍ വീഴരുത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് രംഗത്തുവരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്’ – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.



Sharing is Caring