മുസ്ലിങ്ങളെ ഇഷ്ടമാണെന്ന വാട്‌സ്ആപ്പ് സന്ദേശമയച്ചതിന് മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു


വാട്‌സ്ആപ്പില്‍ സുഹൃത്തിന് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഒരു പ്രാദേശിക യുവ നേതാവിനെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്. ബി.കോം വിദ്യാര്‍ഥിനിയായ ധന്യശ്രീയാണ് സ്വന്തം റൂമില്‍ തൂങ്ങി മരിച്ചത്.


സന്തോഷ് എന്ന സുഹൃത്തുമായി ചാറ്റിങ്ങ് ചെയ്യുന്നതിനിടെയാണണ് ധന്യശ്രീ പ്രസ്തുത സന്ദേശമയച്ചത്. ചാറ്റിങ് ജാതി മത വിഷയങ്ങളിലേക്ക് നീങ്ങുകയും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുകയും ചെയ്തു. തുടര്‍ന്ന് സന്തോഷ് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ‘െഎ ലവ് മുസ്ലിംസ്’ എന്ന് സന്ദേശം ധന്യശ്രീ അയച്ചത്. ഇത് കണ്ട് പ്രകോപിതനായ സുഹൃത്ത് മുസ്ലിങ്ങളുമായി എന്തെങ്കിലും വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കുകയും അയച്ച സന്ദേശം സ്‌ക്രീന്‍ഷോട്ട് എടുത്ത് ബജ്‌രംഗ് ദളിന്റെ പ്രാദേശിക നേതൃത്വത്തിനും വി.എച്ച്.പി അംഗങ്ങള്‍ക്കും അയക്കുകയായിരുന്നു.


സന്ദേശത്തിെന്റ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഇത് ധന്യശ്രീക്കും അവളുടെ അമ്മക്കും നേരെയുള്ള മാനസിക പീഡനത്തിലേക്ക് നയിക്കുകയുമായിരുന്നു. ബി.ജെ.പി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടിലേക്ക് വരികയും മുസ്ലിങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്നതിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അനില്‍ രാജിനെ അറസ്റ്റ് ചെയ്ത പൊലീസ് മറ്റ് പ്രതികള്‍ക്കായി ശക്തമായ തിരച്ചിലിലാണ്. ‘ഇത് സദാചാര പൊലീസിങ് അല്ലെന്നും സദാചാര ഗുണ്ടായിസമാണെന്നും’ എസ്.പി പറഞ്ഞു. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്.പി പ്രതികരിച്ചു.



Sharing is Caring