മാര്‍ക്ക് ദാന വിവാദം: ജലീലിനെതിരെ ശുംഭൻ പ്രയോഗം നടത്തി കെ മുരളീധരന്‍


തിരുവനന്തപുരം: മാര്‍ക്കു ദാനം വിവാദം കൊഴിക്കുന്നതിനിടെ മന്ത്രി കെടി ജലീലിന് എതിരെ കെ മുരളീധരന്‍ എംപിയുടെ ശുംഭന്‍ പ്രയോഗം. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് മുരളീധരന്‍ രൂക്ഷമായ ഭാഷയില്‍ ജലീലിനെ വിമര്‍ശിച്ചത്.


”ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? ” പൊതുയോഗത്തില്‍ മുരളീധരന്‍ ചോദിച്ചു. ജലീല്‍ ഇടപെട്ട് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമെല്ലാം മാര്‍ക്കും ജോലിയും ഉറപ്പാക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മാര്‍ക്കു ദാനം വിവാദമായപ്പോള്‍ കണ്ടെത്തിയ പിടിവള്ളിയാണ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണം. എന്നാല്‍ ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ സംവിധാനം ഇല്ലെന്നു പോലും അറിയാത്തയാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്നത്. ജലീല്‍ മോഡറേഷന്‍ നല്‍കി ജയിപ്പിച്ച എന്‍ജിനിയര്‍മാരാണ് നാളെ നാട്ടില്‍ പാലങ്ങളും മറ്റും പണിയേണ്ടത്- മുരളീധരന്‍ പറഞ്ഞു.


എംജി സര്‍വകലാശാലയിലെ മാര്‍ക്കു ദാനം വിവാദമായപ്പോല്‍ മന്ത്രി കെടി ജലീല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് വിജയത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചിരുന്നു. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന രമേശ് ചെന്നിത്തലയുടെ മകന്‍ അഭിമുഖത്തില്‍ മുന്നിലെത്തിയതിനെക്കുറിച്ചായിരുന്നു ജലീലിന്റെ ആക്ഷേപം. ഇതിനായി രമേശ് ചെന്നിത്തല ലോബിയിങ് നടത്തിയെന്നാണ് ജലീല്‍ ആരോപിച്ചത്.



Sharing is Caring