മഴക്കെടുതി :സ്കൂളുകൾ ശനിയാഴ്ചകളിലും പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം


തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായതു പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച്‌ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതതു ഡിഡിഇമാര്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓണപ്പരീക്ഷകളുടെ തീയതിയില്‍ മാറ്റമുണ്ടാവില്ല.


ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്നത്. രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ളവ പ്രവൃത്തിദിനമാക്കി, ഓരോ ജില്ലയിലെയും ആവശ്യം അനുസരിച്ച്‌ ഡിഡിഇമാര്‍ ഉത്തവിറക്കും.
ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും അതില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്.


കഴിഞ്ഞ അധ്യയന വര്‍ഷം ഇരുന്നൂറു പ്രവര്‍ത്തി ദിനങ്ങളാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതി ലക്ഷ്യമി്ട്ടിരുന്നത്. എന്നാല്‍ രൂക്ഷമായ പ്രളയക്കെടുതിയുണ്ടായതിനാല്‍ 172 ദിനങ്ങള്‍ മാ്ത്രമാണ് കഴിഞ്ഞ വര്‍ഷം അധ്യയനത്തിനു ലഭിച്ചത്.



Sharing is Caring