മലയാള മാധ്യമങ്ങളോട് നയം വ്യക്തമാക്കാന്‍ അമിത് ഷാ


ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ തയ്യാറെടുപ്പുകള്‍ക്ക് രൂപം നല്‍കാന്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതാദ്യമായി കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വിശദമായ അഭിമുഖം നല്‍കാന്‍ തയ്യാറാകുന്നു. ബിജെപിയുടെ കേരള അജണ്ടയേക്കുറിച്ച് ഷാ മനസ് തുറക്കുമെന്നാണ് സൂചന. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം. മൂന്നിന് കൊച്ചിയിലെത്തുന്ന ഷാ അന്ന് അവിടെ എന്‍ഡിഎയുടെ കേരള നേതാക്കളുമായി കൂടിക്കാഴ് ച നടത്തും.


പിറ്റേന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനിടയിലാണ് രണ്ട് ടി വി ചാനലുകള്‍ക്കും ഒരു പത്രത്തിനും അഭിമുഖം നല്‍കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനും മനോരമ ന്യൂസിനും നല്‍കുന്ന അഭിമുഖങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്യുന്ന കാര്യത്തില്‍ ചാനലുകള്‍ മത്സരത്തിലാണ്. ആര്‍ക്കാണ് ആദ്യം അഭിമുഖത്തിന് സമയം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം,ആര്‍ എസ് എസ് ചാനലായ ജനം ടിവിക്ക് അമിത് ഷാ അഭിമുഖം നല്‍കിയിട്ടില്ല. മനോരമയുടെയോ ഏഷ്യാനെറ്റിന്റെയോ അഭിമുഖം ജനം ടി വി പുന:സംപ്രേഷണം ചെയ് തേക്കും.


2009ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി കേരളത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇരുപത് നിയോജക മണ്ഡലങ്ങളുള്ളതില്‍ തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട മണ്ഡലങ്ങള്‍ പ്രത്യേകമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പദ്ധതി. ഇവ വിജയസാധ്യതയുള്ള മണ്ഡലങ്ങളായാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അതേസമയം, വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി നേതാക്കള്‍ക്കിടയില്‍ മത്സരം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മുന്‍കൂട്ടി ഒരുക്കം തുടങ്ങിയ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ വെട്ടാന്‍ മുരളീധരന്‍ വിരുദ്ധര്‍ നടത്തുന്ന നീക്കം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീല് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. കെ സുരേന്ദ്രന്‍ കാസര്‍കോട് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ട്. പി കെ കൃഷ് ണദാസ്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും ‘വിജയസാധ്യത’യുളള മണ്ഡലങ്ങള്‍ക്കു വേണ്ടി മുന്നിലുണ്ട്. ഈ പ്രശ് നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ കൂടിയാണ് ഷായുടെ ഇത്തവണത്തെ വരവ്.



Sharing is Caring