മണിയുടെ മരണം ഡിജിപി അന്വേഷിക്കണം: മനുഷ്യാവകാശകമ്മീഷന്‍


കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി അനേ്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അനേ്വഷണം സി ബി ഐക്ക് കൈമാറിയെങ്കിലും പോലീസിന്റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ പറഞ്ഞു.—


മരണത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ വേഗം പുറത്തുവരണം. കേസ് സി ബി ഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അനേ്വഷണം തുടരുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സി ബി ഐക്ക് കേസ് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനവും സംസ്ഥാന പോലീസ് മേധാവി കമ്മീഷനില്‍ ഹാജരാക്കി. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച അനേ്വഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ ഒന്നാണെന്ന് മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും കമ്മീഷനില്‍ സമര്‍പ്പിച്ച ആക്ഷേപത്തില്‍ പറയുന്നു. മണി രക്തം ഛര്‍ദ്ദിക്കുന്നത് കണ്ട വിപിനെയും അരുണിനെയും കേസില്‍ നിന്ന് ഒഴിവാക്കിയ പോലീസ് മുരുകനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.


അമൃത ആശുപത്രിയില്‍ എത്തുമ്പോള്‍ മണിക്ക് ബോധം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ആക്ഷേപത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാക്കനാട് ലാബിലെ പരിശോധനാ ഫലം പോലീസ് സംശയിക്കുന്നത് ദുരൂഹമാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിനെ കുറിച്ച് പോലീസ് അനേ്വഷിക്കാത്തത് ബിനാമികളെ ഭയന്നിട്ടാണെന്നും ആക്ഷേപത്തില്‍ പറയുന്നു. അമൃത ആശുപത്രിയിലെ ലാബ് പരിശോധനയെ കുറിച്ചും സംശയമുണ്ട്.

മണിയുടെ ശരീരത്തില്‍ മാത്രം വിഷമദ്യം എത്തിയത് എങ്ങനെയാണെന്ന് പോലീസ് അനേ്വഷിച്ചില്ല. രോഗം ഗുരുതരമായിട്ടും ഒരു പകല്‍ മുഴുവന്‍ അദ്ദേഹത്തെ പാഡിയില്‍ കിടത്തിയത് ദുരൂഹമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ ആക്ഷേപം അടിയന്തരമായി പരിഗണിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.



Sharing is Caring