സന്നിധാനം: മകരവിളക്കിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവാഭരണഘോഷയാത്ര ശബരീപീഠം പിന്നിട്ടു. മകരവിളക്ക് നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും പിന്നീട് മകരവിളക്കും കാണാനുള്ള കാത്തിരിപ്പിലാണ് തീര്‍ഥാടകര്‍.

ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണഘോഷയാത്ര തുടങ്ങിയത്. അട്ടത്തോട് നിന്ന് തുടങ്ങി ആറ് കിലോമീറ്റര്‍ പിന്നിട്ട് വലിയാനവട്ടത്തേക്കും, അവിടെ നിന്ന് ചെറിയാനവട്ടത്തേയ്ക്കുമെത്തിയ ഘോഷയാത്ര നീലിമല കടന്ന് ശരംകുത്തിയിലെത്തിയിട്ടാണ് മരക്കൂട്ടത്തേയ്ക്ക് കയറുക. അവിടെ നിന്ന് എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റും ഉള്‍പ്പടെയുള്ളവര്‍ തിരുവാഭരണം ഏറ്റുവാങ്ങി കൊണ്ടുപോകും.
പതിനെട്ടാം പടിയിലെത്തിയാല്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30യ്ക്കാണ് ദീപാരാധന. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കും.
ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52-നാണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തുക.
വലിയാനവട്ടത്തും ചെറിയാനവട്ടത്തും പര്‍ണശാല കെട്ടി തിരുവാഭരണഘോഷയാത്ര വരുന്നത് കാണാന്‍ നിരവധി തീര്‍ഥാടകരാണ് കാത്തു നിന്നിരുന്നത്. കാനനപാതയില്‍ ഇന്നലെ കാട്ടാനയുടെ ആക്രമണമുണ്ടായതിനാല്‍ വനം വകുപ്പിന്‍ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം തിരുവാഭരണഘോഷയാത്രയ്ക്ക് പൊലീസിനൊപ്പമുണ്ടായിരുന്നു. ഹില്‍ടോപ്പില്‍ ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമില്ല. അതിന് പകരം മറ്റ് താല്‍ക്കാലികകേന്ദ്രങ്ങളിലാണ് മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.













