ഭൂമിയ്ക്കടിയില്‍ നിന്നും ഓസോണ്‍ പാളിയെ തുളയ്ക്കുന്ന വാതകപ്രവാഹം കണ്ടെത്തി


കോഴിക്കോട്: ജനങ്ങളേയും ശാസ്ത്രജ്ഞരേയും ഭീതിയിലാഴ്ത്തി ഓസോണ്‍ പാളിയെ തുളയ്ക്കാന്‍ പോലും കഴിയുന്ന ഏറെ വിനാശകാരിയായ വാതകപ്രവാഹം കണ്ടെത്തി. അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളിക്ക് ഭീഷണിയായി ഗുജറാത്തിലെ കച്ചില്‍നിന്നാണ് അപൂര്‍വ വാതകപ്രവാഹം കണ്ടെത്തിയത്. ബ്രോമിന്‍ മോണോക്സൈഡ് (BrO) എന്ന വിരളവാതകമാണ് ലോകത്തിലെ വലിയ ഉപ്പുമരുഭൂമിയായ റാന്‍ ഓഫ് കച്ചില്‍ ഭൂമിക്കടിയില്‍നിന്ന് പുറത്തുവരുന്നത്.


ജര്‍മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി, ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഫിസിക്സ് എന്നിവയിലെ ഗവേഷകരാണ് നാലുവര്‍ഷംമുന്പ് പഠനംനടത്തിയത്. ഇതിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗോം-2 (ഗ്ലോബല്‍ ഓസോണ്‍ മോണിറ്ററിങ് എക്സ്‌പെരിമെന്റ്), അമേരിക്കയുടെ ഓസോണ്‍ മോണിറ്ററിങ് ഇന്‍സ്ട്രുമെന്റ് (ഒ.എം.ഐ.) എന്നീ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനംചെയ്തു.


കച്ചില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉയര്‍ന്ന അളവില്‍ (40 പി.പി.ടി.വരെ) വാതകപ്രവാഹമുണ്ടാവുന്നതായാണ് നിരീക്ഷിക്കപ്പെട്ടത്. ചെറിയ അളവില്‍പ്പോലും ഇത് ഓസോണ്‍ വാതകവുമായി പ്രവര്‍ത്തിച്ച്‌ മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ധ്രുവപ്രദേശങ്ങളിലും അഗ്‌നിപര്‍വത ലാവാപ്രവാഹങ്ങളിലുമാണ് സാധാരണയായി ബ്രോമിന്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണപ്പെടുന്നത്. റാന്‍ ഓഫ് കച്ചില്‍ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ചതുപ്പുപ്രദേശങ്ങളിലെ ഭൗമ പ്രതിഭാസമായിരിക്കാമെന്ന് കരുതുന്നു.



Sharing is Caring