ബി.ജെ.പി നേതാവിന്റെ കാറിലുരസിയ ആംബുലന്‍സിനെ തടഞ്ഞു, രോഗി മരിച്ചു


ബി.ജെ.പി നേതാവിന്റെ കാറില്‍ ഉരസിയ ആംബുലന്‍സിനെ തടഞ്ഞത് കാരണം ആശുപത്രിയിലെത്താന്‍ വൈകിയ രോഗി മരിച്ചു. ഹരിയാനയിലാണ് സംഭവം. ബി.ജെ.പി നേതാവ് ദര്‍ശന്‍ നാഗ്പാലിന്റെ കാറിലാണ് ആംബുലന്‍സ് ചെറുതായി ഇടിച്ചത്.


ഇതോടെ ആംബുലന്‍സിനെ മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രോഗിയുടെ കുടുംബവുമായും ഡ്രൈവറുമായും കുറേസമയം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒന്നര മണിക്കൂര്‍ നേരം ഇവരുമായി തര്‍ക്കിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകാരണം ആശുപത്രിയിലെത്താന്‍ വൈകിയതിനാല്‍ രോഗി മരിക്കുകയായിരുന്നു.


അതേസമയം, ആംബുലന്‍സിനെ തടഞ്ഞുനിര്‍ത്തിയെന്ന വാര്‍ത്ത ദര്‍ശന്‍ നാഗ്പാല്‍ നിഷേധിച്ചു. തടഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം ആംബുലന്‍സിനു വേണ്ടി വഴിമാറിക്കൊടുത്തത് വാര്‍ത്തയായിരുന്നു.



Sharing is Caring