പൗരത്വ രജിസ്ട്രേഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മമത ബാനര്‍ജി


കൊല്‍ക്കത്ത : പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്, കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദയവായി ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയം നടപ്പിലാക്കരുത്. ബംഗാളില്‍ അത് നടക്കില്ല. ബംഗാളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ഇവിടത്തെ ജനങ്ങളുടെ അതിഥിസല്‍ക്കാരം സ്വീകരിക്കുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് ബംഗാളികളെന്നും, അങ്ങനെയുള്ള ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കരുതെന്നും മമത വ്യക്തമാക്കി.


ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പശ്ചിമ ബംഗാള്‍ വിടേണ്ടിവരുമെന്ന മമതയുടെ വാദം അടിസ്ഥാന രഹിതമാണ്. തന്റെ വോട്ടര്‍ അടിത്തറ വിപുലീകരിക്കാന്‍ വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് മമത പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം താല്‍പ്പര്യത്തിനും തന്‍റെ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനുമാണ് മമത പ്രഥമപരിഗണന നല്‍കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പ്പര്യമല്ല, ദേശീയ താല്‍പ്പര്യമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ ഭാരം കൊണ്ട് ലോകത്തിലെ ഒരു രാജ്യത്തിനും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാല്‍ എന്‍ ആര്‍സി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നു അമിത് ഷാ പറഞ്ഞു.




Sharing is Caring