പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കും


ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി അറിയിച്ചു. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുണ്ടാവുമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മേനക ഗാന്ധി പറഞ്ഞു.


ഭാര്യമാരെ ഉപേക്ഷിച്ച്‌ പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചട്ടം കര്‍ശനമാക്കി. സമീപകാലത്തായി ആറ് ലുക്ക് ഔട്ട് നോട്ടീസുകളാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 11ന് ചേരുന്ന യോഗത്തില്‍ പുറത്തു വിടുന്നതാണ്. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ലക്ഷമണരേഖയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring