പള്ളിമേടയില്‍ പീഡനം: വികാരിക്ക് ഇരട്ട ജീവപര്യന്തം


കൊച്ചി: പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വികാരിക്ക് ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളി വികാരിയായിരുന്ന എഡ്വിന്‍ ഫിഗറസിനെയാണ് കോടതി ശിക്ഷിച്ചത്.


വൈദികനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരുവര്‍ഷം തടവും 5000 രൂപപിഴയും എറണാകുളം സെഷന്‍സ് കോടതി വിധിച്ചു. കൂടാതെ ചികിത്‌സ തേടിയ പെണ്‍കുട്ടിയുടെ പീഡനവിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെച്ച ഡോ. അജിതയെ കോടതി നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തു.


2015 ലാണ് കേസിന് ആസ്പദമായ സംഭവം. ജനുവരി മുതല്‍ നിരവധിതവണ പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് ഇയാള്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് പുത്തന്‍വേലിക്കര പോലീസ് കേസെടുത്തത്. പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ അമ്മ കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനക്കാര്യം പുറത്തുവന്നത്. പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് വ്യക്തമായി.



Sharing is Caring