നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്


പനാമ അഴിമതി കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് വാറണ്ട്.


പനാമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഷെരീഫിനെതിരെ നിലവിലുള്ളത്. കേസില്‍ നവംബര്‍ 3ന് കോടതി വീണ്ടും വാദം കേള്‍ക്കുമെന്ന് ഷെരീഫിന്റെ അഭിഭാഷകന്‍ സാഫിര്‍ഖാന്‍ പറഞ്ഞു.


അതേസമയം ഭാര്യയുടെ ചികിത്സയ്ക്കായി ഷെരീഫ് ഇപ്പോള്‍ ലണ്ടനിലാണ്. പനാമക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തിയ ശേഷം അദ്ദേഹം പാകിസ്താനിലേക്ക് മടങ്ങി പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.

മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. നാല് ആഡംബര ഫ്‌ലാറ്റുകള്‍ ലണ്ടനില്‍ ഷെരീഫിനുണ്ട്.



Sharing is Caring