രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായി കൂടിക്കാഴ്ച നടത്തും.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ചർച്ച ഗുണമാകുമെന്നാണ് പ്രതീക്ഷ.
കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നല്‍കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.ശേഷം വൈകിട്ട് മോദി പോളണ്ടില്‍ നിന്ന് ട്രെയിനില്‍ യുക്രെയിനിലേക്ക് പുറപ്പെടും.പോളണ്ട് അതിർത്തി നഗരമായ ഷെംഷോയില്‍ നിന്ന് ആരംഭിച്ച് പത്ത് മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് മോദി യുക്രൈൻ തലസ്ഥാനമായ കീവില്‍ എത്തുക.

നയതന്ത്ര ബന്ധം ആരംഭിച്ച് 30 വർഷമാകുമ്ബോളാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുക്രെയിൻ സന്ദർശനം.
റഷ്യ – യുക്രൈൻ സംഘർഷത്തിൻറെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തിയും ഏറെയാണ്. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഏഴു മണിക്കൂർ യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകുന്ന മോദി ഇന്ത്യൻ വിദ്യാർത്ഥികളുമായും സംസാരിക്കും.













