ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള നാടകം ബി.ജെ.പി നിര്‍ത്തണം-മോഹന്‍ ഭാഗവത്


ന്യൂഡല്‍ഹി: ജാതി വിവേചനത്തിനെതിരേയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനം ഇല്ലാതാക്കാന്‍ സ്വാഭാവിക രീതിയുള്ള ഇടപെടലിനും പ്രവര്‍ത്തനത്തിനുമാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മാധ്യമ ശ്രദ്ധനേടാന്‍ താത്കാലികമായി താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭാഗവത്.


ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌ അവരോട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. അങ്ങനെ നാടകം ആരംഭിക്കുകയും ചെയ്തു. നമ്മള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌ അവരോട് ഇടപെടുന്നത് പോലെ അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച്‌ നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ. അല്ലാതെ അവരുടെ വീട്ടിലേക്ക് പോവുന്നത് കൊണ്ട് മാത്രം കാര്യമായില്ല.


സംയുക്ത ഭോജനം എന്ന കാര്യത്തെ കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ആര്‍.എസ്.എസ് പിന്തുണച്ചിരുന്നു. എന്നാല്‍ യു.പിയിലെ ബി.ജെ.പി മന്ത്രി സുരേഷ് റാണ ഇത്തരമൊരു ചടങ്ങിന് സ്വന്തം ഭക്ഷണവും വെള്ളവുമായി എത്തിയത് വിവാദത്തിന് വഴിവെച്ചുവെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

ദളിതന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ടുമാത്രം ദളിതനോടുള്ള വിവേചനം ഇല്ലാതാക്കന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഉമാഭാരതിയും വ്യക്തമാക്കിയിരുന്നു. പകരം ദളിതനെ നമ്മുടെ വീട്ടിലേക്ക് ക്ഷണിച്ച്‌ ഭക്ഷണം കൊടുക്കുകയാണ് വേണ്ടതെന്നായിരുന്നു ഉമാഭാരതിയുടെ അഭിപ്രായം. ഉത്തരാഖണ്ഡിലെ നൗഗോണ്‍സ് ഗദ്മാഓ ഗ്രാമത്തിലെ സംയുക്തഭോജനം നിരസിച്ചുകൊണ്ടായിരുന്നു ഉമാഭാരതിയുടെ പ്രസ്താവന.



Sharing is Caring