തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം


തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 16 മുതല്‍ 28 വരെയാണ് വീണ്ടും സര്‍വെ നടത്തുക. നേരത്തെ പുറത്തു വിട്ട ജാതി സെന്‍സസില്‍ പങ്കെടുക്കാത്ത ജനസംഖ്യയുടെ 3.1% പേര്‍ക്ക് മാത്രമായാണ് പുതിയ സര്‍വെ.നേരത്തെ പുറത്തുവിട്ട ജാതി സര്‍വേയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ബിആര്‍എസും ബിജെപിയും പിന്നാക്ക ജാതി സംഘടനകളും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.സംസ്ഥാനത്തെ ജനസംഖ്യയില്‍ 56% പിന്നാക്കക്കാര്‍ എന്നായിരുന്നു നേരത്തെ പുറത്തു വിട്ട സര്‍വേ റിപ്പോര്‍ട്ട്. മുസ്ലിം വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.


മുസ്ലിങ്ങളെ ഒഴിവാക്കി പിന്നാക്ക വിഭാഗക്കാര്‍ക്ക് 42 ശതമാനം സംവരണം വേണമെന്നതാണ് ആവശ്യം.സര്‍വേ പ്രകാരം തെലങ്കാന ജനസംഖ്യയുടെ 17.43 ശതമാനം പട്ടിക ജാതിയും 10.45 ശതമാനം പട്ടിക വര്‍ഗവുമാണ്. അതിനിടെ സര്‍വേയെ വിമര്‍ശിച്ച് തെലങ്കാന പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ജി നിരജ്ഞന്‍ ഹൈദരാബില്‍ സര്‍വേ സംഘടിപ്പിച്ചത് കൃത്യമല്ലെന്ന് ചൂണ്ടികാട്ടിയത്. ചില ഏരിയയില്‍ ഉദ്യോഗസ്ഥര്‍ വീട് കയറി സര്‍വ്വേ നടത്തിയില്ലെന്നായിരുന്നു ആരോപണം.




Sharing is Caring