തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയ പ്രതിസന്ധി; പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലം മാറ്റി


തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒന്നരമാസമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് പരാതി ഉന്നയിച്ച കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഷ്‌റഫ് ഉസ്മാനെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയത്.


അടുത്തിടെ ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികള്‍ മരിച്ചത് പെര്‍ഫ്യൂഷനിസ്റ്റ് ജോലി ചെയ്തവരുടെ പരിചയക്കുറവാണെന്ന രീതിയില്‍ ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ അന്വേഷണ കമ്മീഷന് മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ – തൊറാസിക് സര്‍ജന്‍ ഡോ. കൊച്ചു കൃഷ്ണനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.


പ്രവര്‍ത്തി പരിചയം ഉള്ള പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കണമെന്ന് ആവശ്യം പരിഗണിക്കാതെ തന്നെ സ്ഥലം മാറ്റിയ നടപടി അനീതിയാണ്. പിന്നില്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നും ഡോ. അഷ്റഫ് ഉസ്മാന്‍ പറഞ്ഞു. ഉത്തരവിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring