താന്‍ മതം മാറിയത് വിവാഹം കഴിക്കാനല്ലെന്ന് ഹാദിയ: രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ഹാദിയ


കോഴിക്കോട്: താന്‍ മതംമാറിയത് വിവാഹം കഴിക്കാനല്ലെന്ന് തുറന്നടിച്ച്‌ ഹാദിയ. മതത്തില്‍ വിശ്വസിച്ചതുകൊണ്ട് മാത്രമാണ് താന്‍ മതം മാറിയതെന്നും, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷെഫിന്‍ ജെഹാനുമായുള്ള ഹാദിയയുടെ വിവാഹം സാധുവാണെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഹാദിയ കോഴിക്കോട് മാധ്യമങ്ങളെ നേരിട്ടുകണ്ട് വിശദീകരണം നല്‍കിയത്.


2017 മെയ് 27 മുതല്‍ ആറു മാസത്തോളം തന്റെ ജീവിതത്തില്‍ ഏറ്റവും ദുസ്സഹമായ ദിനങ്ങളായിരുന്നു കടന്നു പോയതെന്നും, ഇനി ഒരാള്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതെന്നും ഹാദിയ പറയുന്നു. രണ്ടുവര്‍ഷം പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹമില്ലെന്നും ഹാദിയ വ്യക്തമാക്കി.


രക്ഷിതാക്കള്‍ മോശമായി പെരുമാറിയതിനാലാണ് വീട് വിട്ടിറങ്ങിയത്. താന്‍ പിന്നീട് വീട്ടില്‍ പോവാതിരുന്നത് ഭയം കൊണ്ടാണ്. ഇതുവരെ ശരി എന്നു തോന്നിയതു മാത്രമാണ് താന്‍ ചെയ്തതെന്നും ഹാദിയ അറിയിച്ചു. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ അറിയിച്ചു.

സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി ഏറെ വൈകിയാണ് മനസിലാക്കിയതെന്നും ഹാദിയ വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു. അദ്ദേഹം പോലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും ഹാദിയ ആരോപിച്ചു.

അതേസമയം, തന്റെ പിതാവിനെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഹാദിയ ആരോപിച്ചു. ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയതെന്നും ഹാദിയ തുറന്നടിച്ചു. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

പൂര്‍ണമായും ഇസ്ലാമില്‍ വിശ്വസിച്ച്‌ ജീവിക്കാനാണിഷ്ടമെന്നും ഹാദിയ തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് തടഞ്ഞുവച്ച രണ്ടു സ്വാതന്ത്രവും ലഭിച്ചുവെന്ന് പറഞ്ഞ ഹാദിയ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.



Sharing is Caring