ട്രെയിനില്‍ നിന്ന് പെണ്‍കുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു


ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്.
ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്‍ഷഹര്‍സ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവന്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ലഖ്‌നോവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ റെയില്‍വേ ട്രാക്കിന് സമീപത്താണ് മരിച്ച നിലയില്‍ മുനിയ എന്ന ഏഴുവയസുകാരിയെ കണ്ടെത്തിയത്. പിന്നീട് നാലും ഒമ്പതും വയസുള്ള സഹോദരിമാരെ സമീപ പ്രദേശത്ത് പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരെ സിതാപൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലേറ്റ ഇളയ പെണ്‍കുട്ടി ഷമീമിന്റെ നില ഗുരുതമാണ്. ഒമ്പതുവയസുകാരി ആല്‍ഗു?െന്റ കൈകളും ഇടുപ്പെല്ലും ഒടിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടികളെ പലസ്ഥലങ്ങളിലാണ് തള്ളിയിട്ടിരുന്നത്. ഭവാനിപുരില്‍ ട്രാക്കിന് സമീപത്തുനിന്നും ആല്‍ഗുനെ കണ്ടെത്തിയതോടെയാണ് മരണപ്പെട്ട പെണ്‍കുട്ടി സഹോദരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം സമീപ ഗ്രാമമായ ഗുര്‍ഗാവില്‍ നിന്ന് പരിക്കേറ്റ നാലുവയസുകാരിയെയും കണ്ടുകിട്ടുകയായിരുന്നു.
യാത്രക്കിടെ അമ്മാവന്‍ പുറത്തേക്ക് തള്ളിയിട്ടുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മോത്തിഹാരി പൊലീസ് പെണ്‍കുട്ടികളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദാരിദ്ര്യം മൂലം പെണ്‍കുട്ടികളെ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് നിഗമനം.




Sharing is Caring