ട്രംപിന്റെ ക്ഷണമെത്തി: മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്


പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇ മാസം അവസാനം കൂടിക്കാഴ്ച നടത്തും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജൂണ്‍ 26ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും പത്രക്കുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.
പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്‌വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ചര്‍ച്ചയാകും. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.
പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തതിനു ശേഷമുള്ള കൂടിക്കാഴ്ച എന്ന നിലയിലും ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന സന്ദര്‍ശനമാണിത്.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഇന്ത്യയോ, ചൈനയോ, ഫ്രാന്‍സോ അമേരിക്കയെ ഉപദേശിക്കേണ്ട എന്നായിരുന്നു അന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലിയുടെ പ്രതികരണം.




Sharing is Caring