സൂപ്പർതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സിനെയും റയാൻ റിക്കില്‍ടണ്ണിനേയും ഒഴിവാക്കി ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പ് 2026-നുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, അതേസമയം, പരുക്കിനെ തുടർന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്ബര നഷ്ടപ്പെട്ട പേസ് ബൗളർ കഗിസോ റബാഡ ടീമിലേക്ക് തിരിച്ചെത്തി.ഐഡൻ മാർക്രം നയിക്കുന്ന ടീമില്‍ കീപ്പർ ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലർ, കേശവ് മഹാരാജ് എന്നീ പരിചയസമ്ബന്നരും, ദേവാള്‍ഡ് ബ്രേവിസ്, ഡോണോവൻ ഫെറെയ്‌റ, ടോണി ഡി സോർസി, ജോർജ് ലിൻഡെ തുടങ്ങിയ യുവതാരങ്ങളും ഇടംപിടിച്ചു.
ഇതിനിടയില്‍ 31-കാരനായ ജേസണ്‍ സ്മിത്തിന് അവസരം ലഭിച്ചത് ശ്രദ്ധേയമായി. ആഭ്യന്തര ടി20 ടൂർണമെന്റുകളിലും എസ് എ 20-യിലും നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് അദ്ദേഹത്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴിതെളിച്ചത്.ഐപിഎല്ലിലെ മികവുറ്റ ഫോമുണ്ടായിരുന്നിട്ടും 2025-ലെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ മങ്ങിയ പ്രകടനമാണ് സ്റ്റബ്സിന്റെ പുറത്താക്കലിന് കാരണമായതെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ത്യയിലെയും ശ്രീലങ്കയിലെയും സാഹചര്യങ്ങളില്‍ വിജയിക്കാൻ പറ്റിയ ഏറ്റവും ശക്തമായ സംഘമാണിത് എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

റബാഡയുടെ തിരിച്ചുവരവോടെ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവരടങ്ങിയ പേസ് ആക്രമണം കൂടുതല്‍ അപകടകാരിയായി. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്-അപ്പായ പ്രോട്ടിയാസ് ഇത്തവണ കിരീടലക്ഷ്യത്തോടെ ആണ് ഉപഭൂഖണ്ഡത്തിലേക്ക് വരുന്നത് . വെസ്റ്റ് ഇൻഡീസിനെതിരായ അവസാന തയ്യാറെടുപ്പ് പരമ്ബരയ്ക്ക് ശേഷം ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
ദക്ഷിണാഫ്രിക്ക ടീം:ഐഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റണ്‍ ഡി കോക്ക്, ദേവാള്‍ഡ് ബ്രേവിസ്, ഡേവിഡ് മില്ലർ, ഡോണോവൻ ഫെറെയ്‌റ, ടോണി ഡി സോർസി, ജോർജ് ലിൻഡെ, മാർക്കോ ജാൻസൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, കഗിസോ റബാഡ, കേശവ് മഹാരാജ്, ആൻറിച്ച് നോർട്ട്ജെ, ക്വേന മഫാക, ജേസണ്‍ സ്മിത്ത്













