ജെ.എന്‍.യു: വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് യെച്ചൂരി; രാഹുലിന് ഹാഫീസ് സെയ്ദിന്റെ സ്വരമെന്ന് ബി.ജെ.പി


ജെ.എന്‍.യുവിലെ പ്രക്ഷോഭത്തിന്റെ പേരില്‍ പിടിയിലായ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ടാണ് യെച്ചൂരി ഈ ആവശ്യം ഉന്നയിച്ചത്. പ്രക്ഷോഭത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചിത്രവും വഹിച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കം അറസ്റ്റിലായിരുന്നു. ശനിയാഴ്ചയും അഞ്ചു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇരുപതോളം പേരെ ലക്ഷ്യമിട്ടാണ് പോലീസിന്റെ നീക്കം. ഇതു തെറ്റാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. നിരപരാധികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും യെച്ചൂരി അറിയിച്ചു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. യെച്ചൂരീ പിന്നിട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കണ്ടു.




Sharing is Caring