ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പറയേണ്ടത് കെപിസിസി;ടി സിദ്ധിഖ്


ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീടുകള്‍ വൈകിയതിനെ കുറിച്ച് പ്രതികരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്. ഒരുപാട് സ്ഥലം കണ്ടെത്തി എല്ലാ തരത്തിലുമുള്ള പരിശോധനയും നടത്തിയാണ് ഇപ്പോഴുള്ള ഭൂമി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിച്ചെന്നും വീട് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു. ആദ്യം തന്നെ ഞങ്ങള്‍ മൂന്ന് സ്ഥലം കണ്ടെത്തി. ലീഗിന്റെ വീടിന് നേരെ വലിയ പ്രചാരണമുണ്ടായി. ആ സമയത്ത് കോണ്‍ഗ്രസ് വീടെടുത്ത് നല്‍കാന്‍ പോകുന്ന ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ലാന്‍ഡ് ബോര്‍ഡിന് ഞാന്‍ കത്ത് കൊടുത്തു. ഇതുവരെ പരിശോധിച്ചതില്‍ കുഴപ്പമില്ലെന്ന് ലാന്‍ഡ് ബോര്‍ഡ് മറുപടി പറഞ്ഞു.


എന്നാല്‍ 1970ല്‍ രചനാമാളുമായി ബന്ധപ്പെട്ടതായിരിക്കുന്ന എക്‌സസ് ലാന്‍ഡിന്റെ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ അവര്‍ മറുപടി പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ അത് ഒഴിവാക്കി. വീണ്ടും പത്ത് മുപ്പത്തഞ്ച് സ്ഥലം കണ്ടെത്തി എല്ലാ തരത്തിലുമുള്ള പരിശോധനയും നടത്തി ഫൈനലൈസ് ചെയ്ത ഭൂമിയിലാണ് ഇപ്പോള്‍ തറക്കല്ല് ഇട്ടിരിക്കുന്നത്’, സിദ്ധിഖ് പറഞ്ഞു.ലീഗിന്റെ വീട് നിര്‍മിക്കുന്ന നിര്‍മാണ്‍ ഗ്രൂപ്പിനെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ നടപടിയുമായി നിര്‍മാണ പ്രവര്‍ത്തനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണെന്നും സിദ്ധിഖ് പറഞ്ഞു.


ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ ആറോ ഏഴോ ഇരട്ടി പണം ഇവിടെ ചെലവഴിക്കേണ്ടി വരും. അതിനുള്ള നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടം ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

സര്‍ക്കാരിന്റെ സംവിധാനത്തിന്റെ ഭാഗമായി അതിലേക്ക് പണം കൊടുത്ത, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ഡിനേറ്റ് ചെയ്ത ആളാണ് ഞാന്‍. സര്‍ക്കാര്‍ ഒരു ഭാഗത്തും ഞാനും കോണ്‍ഗ്രസും വേറെ ഭാഗത്തും എന്ന രണ്ട് ധ്രുവം സൃഷ്ടിക്കുന്നത് തന്നെ ശരിയല്ല. സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഒരു മാസത്തെ ശമ്പളം നല്‍കിയ ആളാണ് ഞാന്‍’, സിദ്ധിഖ് പറഞ്ഞു.



Sharing is Caring