ചരിത്രമായി വീണ്ടും രണ്ടാം കൂനന്‍ കുരിശ് സത്യം


കോതമംഗലം: ചരിത്രമായി വീണ്ടും കൂനന്‍ കുരിശ് സത്യം. പള്ളികള്‍ക്കും വിശ്വാസത്തിനും നേരെയുള്ള അധിനിവേശത്തിനെതിരെ യാക്കോബായ സഭയാണ് രണ്ടാം കൂനന്‍കുരിശ് സത്യം നടത്തി സഭാചരിത്രത്തിലെ പുതിയ അധ്യായം എഴുതി ചേര്‍ത്തത്. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിക്കു മുന്നിലെ കല്‍ക്കുരിശില്‍ ആലാത്ത് കെട്ടിയതില്‍ പിടിച്ചാണ് ആയിരക്കണക്കിനു യാക്കോബായ വിശ്വാസികള്‍ രണ്ടാം കൂനന്‍കുരിശ് സത്യപ്രഖ്യാപനം നടത്തിയത്.


സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടത്തില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കോതമംഗലത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അഭാവത്തിലാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സത്യപ്രതിജ്ഞാചടങ്ങിന്റെ നേതൃത്വം ഏറ്റെടുത്തത്.


സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിക്കു പുറത്തെത്തി ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കല്‍പന ജോസഫ് മാര്‍ ഗ്രിഗോറിയോസ് വായിച്ചു. അതിനുശേഷമായിരുന്നു രണ്ടാം കൂനന്‍കുരിശ് സത്യവാചകം അദ്ദേഹം ചൊല്ലിക്കൊടുത്തത്.പള്ളി മുതല്‍ ആലുവ മൂന്നാര്‍ റോഡില്‍ നാലുകിലോമീറ്റര്‍ അപ്പുറമുള്ള നെല്ലിക്കുഴിവരെ വിശ്വാസികളുടെ നിര നീണ്ടു.



Sharing is Caring