ഗുജറാത്തിലെയും രാജസ്ഥാനിലെയും ട്രെന്‍ഡ് തുടരും ; ബിജെപിയില്‍ നിന്നും 60 സീറ്റുകള്‍ കൂടി പിടിക്കും


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ രണ്ടാമൂഴത്തിന് പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തടയിടുമെന്ന് കോണ്‍ഗ്രസ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങള്‍ പിടിക്കുകയും പഞ്ചാബില്‍ മേല്‍ക്കെ സ്ഥാപിക്കുകയും ചെയ്താല്‍ മോഡിയുടെ പ്രധാനമന്ത്രിയായുള്ള രണ്ടാംവരവിന് തടയിടാനാകും.


അടുത്ത തവണ ബിജെപിയുടെ ചെലവില്‍ 60 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നത് മോഡിക്ക് പ്രധാനമന്ത്രിപദത്തില്‍ തുടരുന്നതിന് തിരിച്ചടിയാകും. മോഡി അധികാരത്തില്‍ തുടരുന്നത് എന്‍ഡിഎയിലെ പോലും സഖ്യകക്ഷികള്‍ക്ക് ഇഷ്ടപ്പെടാത്ത സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെര​െ​ഞ്ഞടുപ്പില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലെങ്കില്‍ സഖ്യകക്ഷികള്‍ക്ക് സ്വീകാര്യനല്ലാത്തതിനാല്‍ മോഡി പ്രധാനമന്ത്രി പദത്തില്‍ എത്താത്ത ബിജെപി സര്‍ക്കാരോ ആകും ഭാവിയിലേത്.


ശിവസേന, ടിഡിപി, അകാലിദള്‍ എന്നിവയെ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് ഈ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നത്. 2014 ല്‍ നേടിയ 282 നെ അപേക്ഷിച്ച്‌ മോഡിയും ബിജെപിയും 220 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് കോണ്‍ഗ്രസ് സ്രോതസുകള്‍ കരുതുന്നത്.

സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്നാഥ് സിംഗിനെ പോലെയൊരു നേതാവ് നില്‍ക്കുമ്ബോള്‍ മോഡിക്ക് പിന്നില്‍ നിരക്കാന്‍ അണികള്‍ തയ്യാറാകില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ മൈലേജ് തുടരുമെന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ മികച്ച പ്രകടനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനമാകും.

പഴയതുപോലെയല്ല സംസ്ഥാന നേതാക്കളെല്ലാം ഒരേ കണ്ണിയില്‍ കോര്‍ത്തവരേപ്പോലെ ഏക കുടുംബമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതാണ് അടുത്തിടെ രാജസ്ഥാനിലും മറ്റും കോണ്‍ഗ്രസിന് കിട്ടിയ വന്‍ വിജയത്തിന് കാരണമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.



Sharing is Caring