കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിരുവിടുന്നു; ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


രാജ്യത്തിന്റെ പൊതുകടം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ അത് ആഭ്യന്തര മൊത്തം ഉല്‍പാദനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനത്തിലാണ് പട്ടേലിന്റെ മുന്നറിയിപ്പ്. പാവപ്പെട്ടവര്‍ക്ക് വായ്പ ഉദാരമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബര്‍ 31ലെ പ്രഖ്യാപനത്തെയും പട്ടേല്‍ പരോക്ഷമായി വിമര്‍ശിച്ചു.


കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അതിരുവിട്ട വായ്പത്തോത് ആശങ്കാജനകമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതിരുവിട്ട സാമ്ബത്തിക കമ്മിയും പൊതുകടവും കുറച്ചുകൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്ന് പട്ടേല്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര മൊത്തം ഉല്‍പാദന (ജിഡിപി) പൊതുകട അനുപാതം വികസനത്തിന് വിലങ്ങുതടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്ബത്തികവര്‍ഷത്തില്‍ ജിഡിപിയുടെ 6.4 ശതമാനമായാണ് സാമ്ബത്തിക കമ്മി ലക്ഷ്യമിടുന്നത്. ഇതു കൂടുതല്‍ കര്‍ക്കശമായി പിടിച്ചുനിര്‍ത്തണം.


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതുകടം ജി20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാരുകള്‍ വായ്പകള്‍ക്ക് കൂടുതല്‍ സബ്‌സിഡികള്‍ ഏര്‍പ്പെടുത്തുന്നതും വായ്പാ ഗാരന്റി ഉദാരമായി ഉറപ്പാക്കുന്നതും കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും പട്ടേല്‍ മുന്നറിയിപ്പു നല്‍കി. ഇതു സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഡിസംബര്‍ 31നു രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വനിതകള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പകളും സാമ്ബത്തികസഹായങ്ങളും നല്‍കുന്നതിനുള്ള ഉദാര വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഉദാരസമീപനങ്ങള്‍ സര്‍ക്കാരിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്ന വ്യക്തമായ സൂചനയാണു പട്ടേല്‍ നല്‍കിയത്.



Sharing is Caring