കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് തുടങ്ങി


കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.


പ്രശ്‌നപരിഹാരത്തിനു മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ തൃപ്തരാകാതെ, ചര്‍ച്ചയ്‌ക്കെത്തിയ യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘ്, ഭരണാനുകൂല എഐടിയുസി, കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്നീ മൂന്നു സംഘടനകള്‍ ഇന്ന് അര്‍ധരാത്രി വരെ സൂചനാ പണിമുടക്ക് നടത്തും.
പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിനു നിയമസഭാമാര്‍ച്ചും മാര്‍ച്ച് ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


സേവനക്കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, എംപാനല്‍ ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക, തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.



Sharing is Caring