കുഞ്ഞാലിക്കുട്ടി ആര്‍എസ്എസിനെ തടയാനുള്ള പടക്കുതിരയാണെന്നത് വെറും വാചകമടി: കോടിയേരി


വേങ്ങരയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് കുഞ്ഞാലികുട്ടിയെ കേന്ദ്രത്തിലേക്കയക്കുമ്പോള്‍ മുസ്ലിംലീഗ് പറഞ്ഞത് അവിടെ ആര്‍എസ്എസിനെ പിടിച്ചുകെട്ടാന്‍ ഒരു പടകുതിര വേണമെന്നാണ്. എന്നാല്‍ അത് ലീഗിന്റെ വെറും വാചകമടി മാത്രമാണെന്നും കോടിയേരി പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെത്തിയശേഷം നടന്ന പ്രധാനതെരഞ്ഞെടുപ്പായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്നത്. ആര്‍എസ്എസിന്റെ പ്രധാന നേതാവായ രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയായിരുന്നു മീരാകുമാര്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെതിരെ വോട്ടുചെയ്യാന്‍ പോലും ലീഗിന്റെ രണ്ട് എം പിമാരും എത്തിയില്ല. അതുകൊണ്ട് പടകുതിരയെന്നതൊക്കെ വാചകമടിമാത്രമാണ്.


വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം ലീഗിനാണ്. ഇപ്പോര്‍ രാഷ്ട്രീയമായി മാത്രമല്ല , സംഘടനാപരമായും ലീഗ് തകര്‍ച്ചയിലാണ്. സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ടിവിടുമെന്ന് ഭീഷണി പെടുത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിച്ചത്. കൂടാതെ സംഘടനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച എംഎസ്എഫ് അഖിലേന്ത്യാ നേതാവ് കരീമിനെ സസ്പെന്‍ഡ് ചെയ്തിരിക്കയാണ്. ലീഗ് നേരിടുന്ന സംഘടനാ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്.


വേങ്ങരയില്‍ ആ മണ്ഡലത്തിന്റെ വികസനമുരടിപ്പാണ് എല്‍ഡിഎഫ് തുറന്നുകാട്ടുകയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മന്ത്രി തോമസ് ചാണ്ടിക്കെതിരെ തെളിവുവന്നാല്‍ അക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.



Sharing is Caring