അഞ്ചൽ സ്വദേശിയും ഐടി ഉദ്യോഗസ്‌ഥയും ആയിരുന്ന മകൾ കാർത്തിക വി നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കാർത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കർ ഭവനിൽ എസ് വേണുഗോപാലൻ നായരും ഭാര്യ കെ ജി ഇന്ദിരകുമാരിയുമാണ് മരണത്തിൽ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും സംസ്‌ഥാന പൊലീസ് മേധാവിയേയും സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 20 നാണു കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലെന്നും അപായപ്പെടുത്തിയതാകാമെന്നാണു മാതാപിതാക്കൾ പറയുന്നത്.
എംടെക് ബിരുദധാരിയായ കാർത്തികയുടെ വിവാഹം 2018ൽ ആയിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കും ഒപ്പം ബെംഗളൂരുവിൽ ആയിരുന്നു താമസം. മകൾ മരിച്ച വിവരം അറിഞ്ഞു ബെംഗളൂരുവിലെ ഫ്ലാറ്റിൽ ചെന്നപ്പോൾ കൂടുതൽ സംശയം ഉണ്ടായതായി വേണുഗോപാലൻ നായർ പറയുന്നു.

മകളെ ബെംഗളൂരുവിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ, ആറടി ഉയരമുള്ള ശുചിമുറിയുടെ വെൻ്റിലേറ്ററിൽ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കാൻ കഴിയാതെയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതുവരെ പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. പൊലീസിൻ്റെ നിലപാട് സംശയകരമാണെന്നും ആരോപണമുണ്ട്. കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. മരിച്ച കാർത്തികയുടെ ഭർത്താവിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കാർത്തികയുടെ കൂടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവ ദിവസം അമ്മ ഇന്ദിര കാർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നു.
കാർത്തിക ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം നടന്നത്. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിനു സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റിൽ കയറാതെ നിഖിൽ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. ‘അച്ഛാ വാ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ’ എന്ന് കുഞ്ഞ് പറയുന്നുണ്ടായിരുന്നുവെന്നും കാർത്തികയുടെ അമ്മ പറയുന്നുണ്ട്.













