കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘമെത്തി


ലുംത്താരി: വെള്ളം പൊങ്ങിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഘം സ്ഥലത്തെത്തിയത്.


കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ആഴമളക്കാന്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഇന്നലെ 370 അടി താഴ്ചയുള്ള ഖനിയിലിറങ്ങി. നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഖനിയിലെ പ്രത്യേക സാഹചര്യത്തില്‍ പരമാവധി നൂറടി ആഴത്തില്‍ വരെയേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നതിനാണ് വെള്ളത്തിന്റെ ആഴം അളന്നത്.


ഖനിയിലെ ജലം വറ്റിക്കാന്‍ ശക്തിയേറിയ 10 പമ്പുകള്‍ ഒഡീഷയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം ഇന്നു താഴേയ്ക്കിറക്കി വെള്ളം വറ്റിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍, പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ഖനിക്കുള്ളിലെ ജീവവായു തടസ്സപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

വിവിധ സ്ഥലങ്ങളില്‍നിന്നായി എത്തിയ ഇരുനൂറോളം മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തുണ്ട്. കഴിഞ്ഞ 13 നാണു തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്.



Sharing is Caring