കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍


ബെംഗളൂരു: കര്‍ണാടക തെര‍ഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ മുസ്ലീം വോട്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്ത്. കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലായി 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത്. സെന്‍റര്‍ ഫോര്‍ റിസര്‍ച്ച്‌ ആന്‍റ് ഡാറ്റാ ബേസ് ഇന്‍ ഡെവലെപ്മെന്‍റ് പോളിസിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പട്ടിക അനുസരിച്ച്‌ 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേരുകളാണ് ലിസ്റ്റില്‍ ഇല്ലാത്തത്. ഒരുപക്ഷേ ഇവര്‍ക്ക് വോട്ടേഴ്സ് ഐഡി കാര്‍ഡുകള്‍ ഇല്ലാത്തതിനാലാണോ ലിസ്റ്റില്‍ ഇടംപിടിക്കാത്തതിന് കാരണം എന്നത് വ്യക്തമല്ലെന്ന് എന്‍ജിഒയുടെ തലവന്‍ അബ്ദുസലേ ഷെരിഫ് വ്യക്തമാക്കി.


ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം 16 നിയമസഭാ മണ്ഡലങ്ങളില്‍ 1.28 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഇല്ല. കഴിഞ്ഞ മാസം 28ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും 2011 ലെ സെന്‍സസും തമ്മില്‍ താരതമ്യം നടത്തിയ ശേഷമാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ശിവാജിനഗര്‍ മണ്ഡലത്തില്‍ ഒരു വോട്ടര്‍മാര്‍ മാത്രമുള്ള 8900 വീടുകളുണ്ടെന്നും പട്ടികയില്‍ പരയുന്നു. ഈ മേഖലയില്‍ ആകെട്ടെ 18453 മുസ്ലീം വീടുകളാണ് ഉള്ളത്. നിലവിലെ കണക്ക് പ്രകാരം ഇവിടങ്ങളില്‍ ഉള്ള 40 ശതമാനം പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവസരമുള്ളൂ.


തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പിന്നീട് പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന ധാരണ ഒരു പക്ഷേ ആളുകള്‍ക്ക് ഉണ്ടാകും. അതിനാല്‍ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം എന്‍ജിഒയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡോ ഷെരിഫ് വ്യക്തമാക്കി. missingmuslimvoters.com എന്ന വെബ്സൈറ്റ് ഇതിനായി സംഘടന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring