ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചു :മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെട്ടൂരിലാണ് സംഭവം.മേല്‍വെട്ടൂർ കയറ്റാഫിസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ(63) യാണ് മകൻ പ്രിജിത്ത് (39) മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍ച്ചത്.


മദ്യപിച്ചുവീട്ടിലെത്തിയ പ്രിജിത്ത് തനിക്കൊപ്പമിരുന്ന് മദ്യപിക്കാൻ അച്ഛനോട്ആവശ്യപ്പെടുകയായിരുന്നു. പ്രസാദ് ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ഇരുവരും തമ്മില്‍ വഴക്കായി. പ്രകോപിതനായ പ്രിജിത്ത് വെട്ടുകത്തികൊണ്ട് പ്രസാദിന്റെ തലക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്ബോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു.


ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ ആഴത്തിലുള്ള മുറിവില്‍ ഇരുപതോളം തുന്നലുകളുണ്ട്. വർക്കല പൊലീസ് ആശുപത്രിയിലെത്തി പ്രസാദിന്റെ മൊഴിയെടുത്തു.

പ്രിജിത്ത് പ്രസാദിനെ സ്ഥിരമായി ഉപദ്രവിക്കാറുള്ളതായും മാസങ്ങള്‍ക്ക് മുമ്ബ് പ്രസാദിന്റെ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയോടും മകനോടുമൊപ്പം താമസിച്ചിരുന്ന പ്രസാദ് മകന്റെ ഉപദ്രവം കാരണം കുടുബവീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

അച്ഛനും മകനും സ്ഥിരം വഴക്കിടാറുണ്ടെന്നും ചിലപ്പോഴൊക്കെ ഒരുമിച്ചു മദ്യപിച്ചിരുന്നതായും പ്രസാദിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.



Sharing is Caring